വാഷിംഗ്ടൺ: ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന വിവാദ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഇറാന്റെ ഭരണകൂടത്തിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഒന്നുകിൽ യുഎസുമായി പുതിയ കരാറിന് തയ്യാറാകണം, അല്ലാത്തപക്ഷം ഇറാനെ കാത്തിരിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യങ്ങളായിരിക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.(US Iran War, Donald Trump Threatens Iran With Severe Consequences Amid Tensions With Netanyahu)
ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് അമേരിക്ക പൂർണ്ണ സജ്ജമാണെന്നും പശ്ചിമേഷ്യൻ യുദ്ധം വൈകാതെ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ 14 ഇന നിർദ്ദേശങ്ങൾക്ക് മറുപടിയായി 5 ഇന നിബന്ധനകൾ അമേരിക്ക മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഭീഷണി.
അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങളെ ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ ചൊവ്വാഴ്ച നടത്താനിരുന്ന വ്യോമാക്രമണങ്ങൾ ട്രംപ് അവസാന നിമിഷം മാറ്റിവെച്ചതിൽ നെതന്യാഹു കടുത്ത പ്രതിഷേധം അറിയിച്ചതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു. സൈനിക നടപടി ഉടനടി പുനരാരംഭിക്കാൻ ട്രംപിനുമേൽ നെതന്യാഹു കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
എന്നാൽ, സമ്മർദ്ദ തന്ത്രങ്ങളിലൂടെ ഇറാനെ കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തിരിച്ചടിച്ചു. രാജ്യം ഇപ്പോഴും നയതന്ത്ര പരിഹാരത്തിനുള്ള എല്ലാ വഴികളും തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്, പാകിസ്താൻ വഴി ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും സ്ഥിരീകരിച്ചു.
Story Summary
US President Donald Trump has issued a stern warning to Iran, demanding a final agreement or face severe consequences, while hinting that the conflict might end soon. Meanwhile, reports emerge of a tense rift between Trump and Israeli PM Benjamin Netanyahu over delayed military strikes, even as Iranian President Masoud Pezeshkian maintained that Iran will not surrender to US pressure.

