ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്ക് വിടുതലൈ ചിരുതൈഗൽ കച്ചി (VCK), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) എന്നീ പാർട്ടികളെ പരസ്യമായി ക്ഷണിച്ച് ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK). ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ടി.വി.കെ ജനറൽ സെക്രട്ടറിയും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആധവ് അർജുനയാണ് ഈ സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.(TVK cabinet expansion Tamil Nadu)
വി.സി.കെ നേതാവ് തോൽ. തിരുമാവളവനും മുസ്ലിം ലീഗ് നേതാക്കളും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി വിജയ്‌യുടെ ആഗ്രഹമെന്നും ക്ഷണം ഇരുപാർട്ടികളെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്കുലർ പാർട്ടികൾ ഭരണത്തിൽ പങ്കാളികളാകണമെന്നാണ് ടി.വി.കെ നിലപാട്. ഇതിനോടകം തന്നെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയോട് മന്ത്രിസഭയിൽ ചേരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സി.പി.ഐ (എം), സി.പി.ഐ എന്നീ ഇടത് പാർട്ടികളുടെ നിലപാടിനെ ബഹുമാനിക്കുന്നതായും ആധവ് അർജുന വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് സ്ത്രീകളും യുവാക്കളും ചേർന്ന് ഇത്തരമൊരു മാറ്റത്തിന് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനവിധിക്ക് വിരുദ്ധമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ കൈകോർക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി ആധവ് അർജുന ആരോപിച്ചു. പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി, പിൻവാതിലിലൂടെ അധികാരം പിടിക്കാൻ അവസാന നിമിഷം വരെ ഡി.എം.കെയുമായി ചർച്ചകൾ നടത്തിയെന്നും ഇത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
The ruling Tamilaga Vettri Kazhagam (TVK) in Tamil Nadu, led by Chief Minister C. Joseph Vijay, has invited VCK and IUML to join the Council of Ministers. TVK leader and Minister Aadhav Arjuna stated that Chief Minister Vijay wishes for secular parties to be part of the government. He added that Congress has already been asked to join the Cabinet, while the Left parties will provide outside support. Arjuna also criticized the DMK and AIADMK for allegedly attempting a backdoor post-poll alliance.

