അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവെ കസ്റ്റമർമാരായെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യൻ വംശജന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി (Indian Massage Therapist Sentenced Adelaide). അഡ്‌ലെയ്ഡിൽ താമസിക്കുന്ന ജസ്ബീർ സിംഗ് എന്ന 40-കാരനെയാണ് ഒൻപത് വർഷവും ആറ് മാസവും തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം ശിക്ഷാ കാലാവധിയിൽ കുറഞ്ഞത് അഞ്ച് വർഷവും ആറ് മാസവും പൂർത്തിയാക്കിയാൽ മാത്രമേ ഇയാൾക്ക് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടാവുകയുള്ളൂ.
തന്റെ ക്ലിനിക്കിൽ മസാജിനായും വിവിധ തെറാപ്പികൾക്കായും എത്തിയ സ്ത്രീകളെയാണ് ഇയാൾ ആസൂത്രിതമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. മസാജ് ചെയ്യുന്നതിനിടയിൽ പ്രതി സ്ത്രീകളുടെ സമ്മതമില്ലാതെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് ദുരനുഭവം ഉണ്ടായ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് സമാനമായ രീതിയിൽ അതിക്രമം നേരിട്ട കൂടുതൽ ഇരകൾ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
കോടതിയിൽ വിചാരണ വേളയിൽ ഇരകളായ സ്ത്രീകൾ തങ്ങൾക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ച് വികാരാധീനരായി സംസാരിച്ചു. പ്രതി തന്റെ പ്രൊഫഷണൽ പദവി ദുരുപയോഗം ചെയ്ത് കടുത്ത വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും ഇരകൾക്ക് വലിയ രീതിയിലുള്ള ഭയവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്നും കേസ് പരിഗണിച്ച ജഡ്ജി നിരീക്ഷിച്ചു. സംഭവത്തെ തുടർന്ന് ഇയാളുടെ തെറാപ്പിസ്റ്റ് ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ തീരുമാനം.
Summary: An Indian-origin massage therapist, Jasbeer Singh (40), has been sentenced to nine years and six months in prison in Adelaide, Australia, for sexually assaulting 61 female clients. The court noted that Singh abused his professional position and breached the trust of his clients, causing severe emotional trauma. He will serve a non-parole period of over five years and faces deportation to India upon completing his jail sentence.

