അബുജ: കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (WHO). രോഗബാധയെത്തുടർന്ന് ഇരുരാജ്യങ്ങളിലുമായി മുന്നൂറിലധികം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും 88 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.(Ebola Outbreak 2026, WHO declares Ebola outbreak in Congo and Uganda a public health emergency of international concern)
നിലവിലെ എബോള വ്യാപനം കോവിഡ്-19 പോലെ ഒരു ആഗോള പാൻഡെമിക് ആയി മാറാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി. അതിനാൽ രാജ്യാന്തര അതിർത്തികൾ അടച്ചിടരുതെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ എബോള വ്യാപനത്തിന് കാരണം അതീവ മാരകവും അപൂർവ്വവുമായ ‘ബുന്ദിബുഗ്യോ’ വൈറസ് വകഭേദമാണെന്ന് ആരോഗ്യവിദഗ്ദ്ധർ സ്ഥിരീകരിച്ചു. ഈ പ്രത്യേക വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്‌സിനുകളോ ഫലപ്രദമായ ചികിത്സാ രീതികളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനകം ഇരുപതിലധികം തവണ എബോള പടർന്നുപിടിച്ചിട്ടുണ്ടെങ്കിലും, ബുന്ദിബുഗ്യോ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ഇത് മൂന്നാമത് മാത്രമാണ്.
കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം 336 പേർക്ക് രോഗം സംശയിക്കുകയും 87 മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആകെ റിപ്പോർട്ട് ചെയ്ത കേസിൽ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ്. ബാക്കി രണ്ട് കേസുകൾ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തത്. കോംഗോയിൽ നിന്ന് എത്തിയ രോഗി ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതായി ശനിയാഴ്ച ഉഗാണ്ടൻ അധികൃതർ സ്ഥിരീകരിച്ചു. കമ്പാലയിൽ തന്നെ രണ്ടാമതൊരു കേസ് കൂടി ഡബ്ല്യു.എച്ച്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് രോഗികളും കോംഗോയിൽ നിന്ന് യാത്ര ചെയ്ത് എത്തിയവരാണെങ്കിലും ഇവർ തമ്മിൽ പരസ്പരം യാതൊരു സമ്പർക്കവുമില്ലായിരുന്നു എന്നത് രോഗവ്യാപനത്തിന്റെ ആഴം വ്യക്തമാക്കുന്നു.
2007-2008 കാലഘട്ടത്തിൽ ഉഗാണ്ടയിലെ ബുന്ദിബുഗ്യോ ജില്ലയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. അന്ന് 149 പേർക്ക് രോഗം ബാധിക്കുകയും 37 പേർ മരിക്കുകയും ചെയ്തു. 2012ൽ കോംഗോയിലെ ഇസിരോയിൽ പടർന്നുപിടിച്ചതായിരുന്നു രണ്ടാമത്തെ സംഭവം. അന്ന് 57 കേസുകളും 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Story Summary
WHO Director-General Tedros Adhanom Ghebreyesus declared the Ebola outbreak in Congo and Uganda a public health emergency after 336 suspected cases and 88 deaths. The outbreak is driven by the rare Bundibugyo virus, which lacks approved vaccines or treatments, marking only the third time this variant has emerged since its discovery in 2007.

