ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Iran Strait of Hormuz) കപ്പൽ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറാൻ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. ഇറാൻ പാർലമെൻ്ററി സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സംവിധാനത്തിൻ്റെ ഭാഗമായി കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നൽകുന്ന സേവനങ്ങൾക്ക് ഇനി മുതൽ പണം ഈടാക്കുമെന്നും തങ്ങളുമായി നയതന്ത്ര സഹകരണമുള്ള രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂ എന്നും ഭരണകൂടം വ്യക്തമാക്കി. കൂടാതെ, ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാൻ ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന് ഇബ്രാഹിം അസീസി കർശന മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ നിയമപരമായ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഇറാൻ നിയമനിർമ്മാണം നടത്തുന്നതിനിടയിലും, തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ നിലവിൽ ഇറാൻ കടത്തിവിടുന്നുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്കാണ് ഇറാൻ ചുവപ്പ് പരവതാനി വിരിച്ചത്. ആഗോള എണ്ണവ്യാപാരത്തിന്റെ നിർണ്ണായക പങ്കും കടന്നുപോകുന്ന പാതയായതിനാൽ ഇറാന്റെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary: Iran is planning a new regulatory system to control maritime traffic through the strategic Strait of Hormuz, according to Iranian official Ibrahim Azizi. The plan includes levying transit fees on ships and restricting access solely to cooperative nations, while blocking countries that supported military actions against Iran.

