നിലമ്പൂർ: നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിനിനുനേരെ വീണ്ടും സാമൂഹികവിരുദ്ധരുടെ കല്ലേറ് (Nilambur Palakkad train stone pelting). ആക്രമണത്തിൽ ട്രെയിനിലുണ്ടായിരുന്ന രണ്ട് വയസുകാരൻ മാരക പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
വൈകുന്നേരം 4.20-ഓടെ നിലമ്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ, നിലമ്പൂരിനും വാണിയമ്പലം സ്റ്റേഷനും ഇടയിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇതേ സ്ഥലത്തുവെച്ച് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.
ഭിന്നശേഷി കോച്ചിനോട് ചേർന്നുള്ള ജനറൽ (സെക്കൻഡ് ക്ലാസ്സ്) കോച്ചിന് നേരെയാണ് കല്ല് വന്ന് പതിച്ചത്. ഈ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന നിലമ്പൂർ സ്വദേശികളായ കുടുംബവും അവരുടെ രണ്ട് വയസുള്ള കുരുന്നുമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ജനലിലൂടെ അതിവേഗത്തിൽ പാഞ്ഞുവന്ന കല്ല് കുഞ്ഞിൻ്റെ തൊട്ടടുത്താണ് വന്ന് വീണത്.
തുടർച്ചയായി ഇതേ മേഖലയിൽ കല്ലേറുണ്ടാകുന്നത് യാത്രക്കാരെ വൻ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ആർ.പി.എഫ് (RPF) പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Summary: The Nilambur-Palakkad Passenger train was pelted with stones once again between Nilambur and Vaniambalam stations on Saturday evening. A two-year-old toddler traveling with his family narrowly escaped injury as a stone landed right next to him inside the coach.

