ടോക്കിയോ: ജപ്പാനിൽ 30 വർഷമായി താമസിക്കുകയും 18 വർഷമായി വിജയകരമായി ഇന്ത്യൻ റസ്റ്റോറന്റ് നടത്തുകയും ചെയ്യുന്ന മനീഷ് കുമാർ എന്ന ഇന്ത്യൻ പ്രവാസിക്ക് ബിസിനസ് മാനേജർ വിസ പുതുക്കിനൽകാൻ ജപ്പാൻ എമിഗ്രേഷൻ അതോറിറ്റി വിസമ്മതിച്ചു (Japan Indian Restaurant Owner Visa Rejection). വിസ നിയമങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായാണ് സൈതാമ പ്രവിശ്യയിൽ റസ്റ്റോറന്റ് നടത്തുന്ന മനീഷ് കുമാറിന്റെ അപേക്ഷ ഇമിഗ്രേഷൻ സർവീസസ് ഏജൻസി നിരസിച്ചത്. ഇതേത്തുടർന്ന് വർഷങ്ങളായി താൻ നടത്തിവന്ന സ്ഥാപനം പൂട്ടേണ്ടി വന്ന വിഷമത്തിൽ ടോക്കിയോയിൽ നടന്ന പ്രതിഷേധ റാലിയിൽ അദ്ദേഹം പൊട്ടിക്കരഞ്ഞു.
തന്റെ മക്കൾ ജനിച്ചതും വളർന്നതും ജപ്പാനിലാണെന്നും അവർക്ക് ജാപ്പനീസ് ഭാഷ മാത്രമേ അറിയൂ എന്നും വ്യക്തമാക്കിയ മനീഷ് കുമാർ, പെട്ടെന്നൊരു ദിവസം ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടാൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടപ്പിലാക്കിയ കർശനമായ വിസ പരിഷ്കരണത്തെത്തുടർന്ന് ചെറുകിട വിദേശ സംരംഭകർ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് മനീഷിന്റെ കേസ്. പുതിയ നിയമങ്ങൾ വന്നതിനുശേഷം വിസ അപേക്ഷകളിൽ 96 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രതിമാസം 1,700 ഓളം ഉണ്ടായിരുന്ന വിസ അപേക്ഷകൾ ഇപ്പോൾ വെറും 70 ആയി ചുരുങ്ങി.
വ്യാജ ബിസിനസുകൾ കാണിച്ച് ജപ്പാനിൽ ദീർഘകാല താമസാനുമതി നേടുന്നത് തടയാനാണ് നിയമങ്ങൾ പരിഷ്കരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, മനീഷ് കുമാറിനെപ്പോലെ വർഷങ്ങളായി നിയമപരമായി ബിസിനസ് നടത്തുന്നവരും ഇതിന്റെ ഇരകളാകുകയാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ജപ്പാന്റെ ബിസിനസ് മാനേജർ വിസ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ:
നിക്ഷേപ തുക ആറിരട്ടിയാക്കി: വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5 മില്യൺ യെനിൽ (ഏകദേശം 30 ലക്ഷം രൂപ) നിന്ന് 30 മില്യൺ യെനായി (ഏകദേശം 2 കോടി രൂപ) കുത്തനെ ഉയർത്തി.
സ്ഥിര ജീവനക്കാരൻ നിർബന്ധം: സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു പ്രാദേശിക സ്ഥിര ജീവനക്കാരനെയെങ്കിലും നിയമിക്കണം എന്നത് നിർബന്ധമാക്കി. മുൻപ് ഇത് ഓപ്ഷണൽ ആയിരുന്നു.
ഭാഷാ പരിജ്ഞാനം: അപേക്ഷകനോ അല്ലെങ്കിൽ സ്ഥാപനത്തിലെ പ്രധാന ജീവനക്കാരനോ ജാപ്പനീസ് ഭാഷാ പരീക്ഷയായ JLPT N2 ലെവൽ യോഗ്യത ഉണ്ടായിരിക്കണം.
അനുഭവപരിചയവും ബിസിനസ് പ്ലാനും: വിദേശ അപേക്ഷകർക്ക് ബിസിനസ്സ് മാനേജ്‌മെന്റിൽ കൃത്യമായ പരിചയസമ്പത്ത് ഉണ്ടായിരിക്കണം. കൂടാതെ ഹോം ഓഫീസുകൾ ഇനി മുതൽ അംഗീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Summary: Manish Kumar, an Indian national who has lived in Japan for 30 years and operated a restaurant for 18 years, has been ordered to leave the country after his business manager visa renewal was rejected under Japan’s stricter immigration laws. The sweeping policy changes implemented in October 2025 have led to a massive 96% drop in business visa applications. Critics argue that the crackdown, which raised minimum capital requirements sixfold to 30 million Yen and mandated local hiring alongside Japanese language proficiency, is unfairly penalizing legitimate, long-term foreign entrepreneurs.

