ന്യൂഡൽഹി: പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ജെ. ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജന്തർ മന്തറിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലേക്ക് അദ്ദേഹം തിരികെ പോകുന്നത് തടയാൻ ‘വൈദ്യചികിത്സ’ എന്ന വ്യാജേന അധികൃതർ അദ്ദേഹത്തെ തടവിലാക്കിയിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.(Sonam Wangchuk Illegally Confined At Safdarjung Hospital Gitanjali Angmo Moves Delhi High Court)
വാങ്ചുകിനെ ആശുപത്രിയിൽ നിന്ന് അടിയന്തരമായി ഡിസ്ചാർജ് ചെയ്യണമെന്നും മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്ന ഹർജി ഞായറാഴ്ച തന്നെ അടിയന്തരമായി പരിഗണിക്കാൻ ഹർജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18-ന് രാവിലെ ഏഴ് മണിയോടെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് ഡൽഹി പോലീസ് സോനം വാങ്ചുകിനെ ബലമായി നീക്കം ചെയ്യുകയും സമ്മതമില്ലാതെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
നിലവിൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകളോ, അറസ്റ്റ് വാറന്റോ, കരുതൽ തടങ്കൽ ഉത്തരവുകളോ, കോടതി നിർദേശങ്ങളോ ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 16-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് അധികൃതരുടെ ഈ നടപടി.
Story Summary
Gitanjali J. Angmo has moved the Delhi High Court alleging that climate activist Sonam Wangchuk is being illegally confined at Safdarjung Hospital under the guise of “medical intervention” to stop his Jantar Mantar hunger strike. Seeking an urgent Sunday hearing, the petition challenges the hospital’s low potassium readings and claims the police actions misuse a July 16 HC health monitoring directive.


