ഷൂഷൗ (ചൈന): അനുസരണക്കേട് കാട്ടുന്ന കൗമാരക്കാരായ വിദ്യാർത്ഥികളെ നിലയ്ക്കുനിർത്താൻ വിചിത്രമായ ഒരു പരീക്ഷണവുമായി ചൈനയിലെ ഒരു സ്കൂൾ. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും അവരോട് നന്ദിയുള്ളവരാകാനും വിദ്യാർത്ഥികളെക്കൊണ്ട് ഒരാഴ്ചക്കാലം പാവക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതിയാണ് ഷൂഷൗവിലെ യുവാൻഷോങ് സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കൂൾ നടപ്പിലാക്കിയത്. (Chinese School Baby Doll Experiment)
മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ കഷ്ടപ്പാടുകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പഠനത്തിൽ താല്പര്യമില്ലാത്തവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തവർ തുടങ്ങിയ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഈ പരീക്ഷണത്തിന് വിധേയമാക്കുന്നത്.
ഏകദേശം 2.5 കിലോഗ്രാം തൂക്കമുള്ള പാവക്കുട്ടികളെ ഒരാഴ്ചക്കാലം കുട്ടികൾ എപ്പോഴും കൂടെ കൊണ്ടുനടക്കണം. ക്ലാസ്സിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഈ പാവക്കുട്ടികളെ യഥാർത്ഥ കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കണം. കുഞ്ഞുങ്ങളെ തോളിലേറ്റി നടക്കുമ്പോഴുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവവേദ്യമാക്കാൻ ഈ പാവകളുമായി ദീർഘദൂരം നടക്കാനും സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. സ്കൂളിന്റെ ഈ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കുട്ടികൾക്ക് മാതാപിതാക്കളോട് ബഹുമാനം തോന്നാൻ ഇത് സഹായിക്കുമെന്ന് ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടപ്പോൾ, യഥാർത്ഥ കുഞ്ഞുങ്ങളെപ്പോലെ ഈ പാവകൾ കരയുകയോ ശ്രദ്ധ ആവശ്യപ്പെടുകയോ ചെയ്യാത്തതിനാൽ ഇത് പ്രായോഗികമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ചൈനയിലെ ഇത്തരം കറക്ഷൻ സ്കൂളുകൾ മിലിട്ടറി മാതൃകയിലുള്ള അച്ചടക്കം നടപ്പിലാക്കുന്നതിൽ മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. മാസം 8,000 മുതൽ 20,000 യുവാൻ വരെയാണ് ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്നത്.
Summary: A special education school in Xuzhou, China, has gone viral for a unique teaching method where “rebellious” teenagers are required to carry 2.5kg baby dolls for a week. The initiative aims to teach students gratitude and help them understand the physical and emotional challenges parents face. While some parents praised the program for instilling respect, critics argued that the dolls are unrealistic and the method might discourage youth from future parenthood.

