ന്യൂഡൽഹി: രാജ്യത്തെ ഹൈവേകളിലെ ടോൾ പിരിവ് സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തുന്ന ബാരിയറുകൾ പൂർണ്ണമായും ഒഴിവാക്കുന്ന ‘മൾട്ടി ലൈൻ ഫ്രീ ഫ്ലോ’ സംവിധാനം രാജ്യവ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.(Indian Highways To Adopt AI Based Barrier Free Toll Collection System Soon)
നിലവിലുള്ള ഫാസ്റ്റാഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി, ടോൾ പ്ലാസകളിൽ വാഹനങ്ങൾ വേഗത കുറയ്ക്കാനോ നിർത്താനോ പുതിയ സംവിധാനത്തിൽ ആവശ്യമില്ല. മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്നുപോലും ഓട്ടോമാറ്റിക്കായി ടോൾ തുക ഈടാക്കാൻ ഇതിലൂടെ സാധിക്കും.
അതിവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും ഫാസ്റ്റാഗും സ്കാൻ ചെയ്യാൻ ടോൾ ഗാൻട്രികളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. ടോൾ പ്ലാസകളിലെ തടസ്സങ്ങൾ നീക്കുന്നതോടെ ഇന്ധന ലാഭവും യാത്രാസമയത്തിൽ വലിയ കുറവും ഉണ്ടാകും. ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ ക്യാമറകൾ വഴി തിരിച്ചറിഞ്ഞ് അവർക്ക് തൽസമയം ഇ-നോട്ടീസ് അയക്കും.
ഗുജറാത്തിലെ സൂറത്ത്-ബറൂച്ച് സെക്ഷനിലെ (NH 48) ചോർയാസി ടോൾ പ്ലാസയിൽ മെയ് 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതോടെ ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോൾ പ്ലാസകളിൽ ഉടൻ തന്നെ ഈ മാറ്റം കൊണ്ടുവരും. ഘട്ടം ഘട്ടമായി രാജ്യം മുഴുവൻ ബാരിയർ രഹിത ടോൾ പാതകളായി മാറുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
Story Summary
The Indian government is set to replace traditional toll barriers with an AI-based Multi-lane Free Flow system to eliminate traffic congestion on highways. This successful pilot project allows for seamless toll collection from vehicles moving at high speeds, significantly reducing travel time and fuel consumption.

