ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു (Kerala Chief Minister Selection). എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.
പുതിയ നിയമസഭാ കക്ഷി നേതാവായി കെ.സി. വേണുഗോപാൽ വരണമെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം തന്നെ കേരളത്തിലെ പൊതുവായ ജനവികാരം കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
യുഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടുകളും നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. ഘടകകക്ഷികളുമായി താൻ നേരിട്ട് സംസാരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്നും എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ലെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിന്മേൽ ഹൈക്കമാൻഡ് നടത്തുന്ന തുടർചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് ഉടൻ വിരാമമാകും.
Story Summary: AICC observers Ajay Maken and Mukul Wasnik submitted their report to Congress President Mallikarjun Kharge, stating that a majority of Kerala MLAs support K.C. Venugopal for the Chief Minister post. The report also highlights senior leaders’ opinions on public sentiment and the stance of UDF allies. Kharge is expected to consult with ally parties before making the final announcement soon.

