മുംബൈ: പൈധുനിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് (Mumbai Pydhonie Death). ഇവർ കഴിച്ച തണ്ണിമത്തനിലും മരിച്ചവരുടെ ശരീരത്തിലും എലിവിഷത്തിന്റെ (Zinc Phosphide) സാന്നിധ്യം കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ സാധാരണ ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക നിഗമനം തള്ളിയിരിക്കുകയാണ് പോലീസ്.
അബ്ദുള്ള ദൊക്കാഡിയ (44), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 26-നായിരുന്നു മുംബൈയെ നടുക്കിയ ഈ സംഭവം നടന്നത്. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ നാല് പേരും മരണപ്പെടുകയായിരുന്നു.
ആദ്യം സാധാരണ ഭക്ഷ്യവിഷബാധയാണെന്ന് കരുതിയിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിന്റെ ഗതി മാറ്റി. ഇത് ആസൂത്രിതമായ കൊലപാതകമാണോ അതോ കൂട്ട ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തണ്ണിമത്തനിൽ എങ്ങനെ വിഷം കലർന്നു എന്നതിലാണ് ഇപ്പോൾ ദുരൂഹത തുടരുന്നത്. ബന്ധുക്കളുടെ മൊഴികളും കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലവും പോലീസ് പരിശോധിച്ചുവരികയാണ്.
Story Summary: Forensic reports confirmed the presence of rat poison (zinc phosphide) in the bodies of the four Pydhonie family members and the watermelon they consumed. Mumbai police are now investigating the possibility of intentional poisoning or mass suicide, ruling out accidental food poisoning.

