വാഷിംഗ്ടൺ: ഇറാൻ – യുഎസ് യുദ്ധം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് (US military casualties Iran war). വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട പുതിയ പഠനമനുസരിച്ച്, അമേരിക്കയുടെ 228 സൈനിക സൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
ഹാംഗറുകൾ, സൈനിക ബാരക്കുകൾ, ഇന്ധന ഡിപ്പോകൾ, യുദ്ധവിമാനങ്ങൾ, റഡാർ-ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ തകർന്നവയിൽ ഉൾപ്പെടുന്നു. യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാൻ വാർത്താ ഏജൻസികൾ നൽകിയ ചിത്രങ്ങളെ യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഉപഗ്രഹ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പശ്ചിമേഷ്യയിലെ 15 സൈനികത്താവളങ്ങളിലായി 215 കെട്ടിടങ്ങൾക്കും 11 പ്രധാന യുദ്ധോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായി തകരുകയോ ചെയ്തിട്ടുണ്ട്. ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും, വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയാത്ത ആക്രമണങ്ങളെല്ലാം ലക്ഷ്യസ്ഥാനം കണ്ടുവെന്നും ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളം, ബഹ്‌റൈനിലെ റിഫ, ഇസ താവളങ്ങൾ, കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളം, ക്യാമ്പ് ബ്യൂഹ്റിങ്ങ് എന്നിവിടങ്ങളിലെല്ലാം ഇറാൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനത്തും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഇറാന്റെ ആക്രമണത്തിൽ തകർക്കപ്പെട്ടത് സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Summary: A Washington Post report reveals that U.S. military losses in the Middle East during the Iran conflict are much higher than officially stated. Analysis of satellite imagery shows that 228 U.S. military facilities or equipment, including aircraft, fuel depots, and radar systems across 15 bases, were destroyed by precise Iranian attacks. Significant damage was reported at bases in Qatar, Bahrain, and Kuwait despite U.S. censorship of satellite data.

