തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ സജീവമായി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ, മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ ഇന്ന് ചർച്ച നടത്തും (Kerala CM Race). മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവർ എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തലസ്ഥാനത്തേക്ക് തിരിച്ചു.
യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിന് മുസ്ലിം ലീഗിൽ നിന്ന് പരസ്യ പിന്തുണ ലഭിക്കുന്നുണ്ട്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചുവെന്നും, 102 സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ലീഗ് നേതാവ് കെ.എം. ഷാജി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത് നടക്കും. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡിനെ തീരുമാനം അറിയിക്കും. ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗത്തിൽ പാസാക്കാനാണ് സാധ്യത. മന്ത്രിമാരുടെ കാര്യത്തിൽ മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താത്പര്യങ്ങൾ പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആദ്യം സത്യപ്രതിജ്ഞ ചെയ്യുമെന്നും കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകുമെന്നുമാണ് സൂചനകൾ.
Summary: AICC observers are meeting with UDF ally leaders today to finalize the next Chief Minister of Kerala following the front’s massive election victory. Muslim League leaders have headed to Thiruvananthapuram for talks, with leader K.M. Shaji expressing strong support for V.D. Satheesan. The Congress Legislative Party meeting will also take place today to pass a resolution authorizing the High Command to make the final decision.

