കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത നഗരമധ്യത്തിൽ അപ്രതീക്ഷിത ബുൾഡോസർ പ്രയോഗം. ന്യൂ മാർക്കറ്റ് ഏരിയയിലെ തൃണമൂൽ കോൺഗ്രസിന്റെ യൂണിയൻ ഓഫീസാണ് ബുൾഡോസർ ഉപയോഗിച്ച് ഒരു സംഘം പൂർണ്ണമായും തകർത്തത്. സംഭവത്തെത്തുടർന്ന് ഭയചകിതരായ വ്യാപാരികൾ കടകളടച്ച് ഓടി രക്ഷപ്പെട്ടു.(TMC Office Demolished With Bulldozers Near Kolkata New Market Amid Political Tension)
സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പോലീസിന്റെയും കേന്ദ്ര സേനയുടെയും ഒത്താശയോടെയാണ് അക്രമം നടന്നതെന്ന് ഡെറിക് ഒബ്രിയാൻ എംപി പറഞ്ഞു. “ഇതാണ് ബിജെപിയുടെ രാഷ്ട്രീയം, ലോകം ഇത് കാണട്ടെ” എന്ന് അദ്ദേഹം കുറിച്ചു. ബംഗാളിൽ ബിജെപി കൊണ്ടുവരുമെന്ന് പറഞ്ഞ ‘പരിവർത്തനം’ ബുൾഡോസർ ഗുണ്ടായിസമാണെന്ന് മഹുവ മോയിത്രയും പരിഹസിച്ചു.
അതേസമയം, തകർക്കപ്പെട്ടത് അനധികൃതമായി നിർമ്മിച്ച കെട്ടിടമാണെന്നാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത്. മുൻപ് ഒരു കടയുടമയിൽ നിന്ന് ബലമായി പിടിച്ചെടുത്ത സ്ഥലത്താണ് യൂണിയൻ ഓഫീസ് പ്രവർത്തിച്ചിരുന്നതെന്നും ഇവർ അവകാശപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി. എന്നാൽ കേന്ദ്ര സേന കാഴ്ചക്കാരായി നിൽക്കുകയാണെന്ന ഗുരുതര ആരോപണത്തിൽ ടിഎംസി ഉറച്ചുനിൽക്കുകയാണ്.
Story Summary
Tension erupted in central Kolkata after a TMC office near New Market was demolished using bulldozers. While the TMC accused the BJP of unleashing “bulldozer politics” with police support, some locals claimed the structure was an illegal construction.

