ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച സിപിഐഎം പിബി, കേരളത്തിലെ പരാജയത്തെ ഗൗരവമായി കാണുന്നുവെന്ന് അറിയിച്ചു (CPIM PB Statement). കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും പത്തു വർഷം ജനക്ഷേമകരമായ ഭരണം കാഴ്ചവെച്ചിട്ടും കേരളത്തിൽ എൽഡിഎഫിന് പരാജയം നേരിട്ടത് പരിശോധിക്കുമെന്ന് പിബി അറിയിച്ചു.
പത്തു വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷമാണ് കേരളത്തിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായത്. പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ ആഴത്തിൽ പരിശോധിക്കും. ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കും- പിബി അറിയിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് തുണയായി. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, വർഗീയ ധ്രുവീകരണം, വൻതോതിലുള്ള പണമൊഴുക്ക്, എസ്ഐആർ നടപടിക്രമങ്ങൾ എന്നിവ ബിജെപിയുടെ വിജയത്തിന് കാരണമായി. എങ്കിലും അവിടുത്തെ ഇടതുപക്ഷത്തിന് പ്രകടനം മെച്ചപ്പെടുത്താനായെന്നും പിബി നിരീക്ഷിച്ചു.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. നടൻ വിജയ് നയിച്ച ടിവികെ (TVK) അവിടെ പ്രധാന ശക്തിയായി ഉയർന്നുവന്നു. പുതുച്ചേരിയിൽ എൻആർ കോൺഗ്രസിനൊപ്പം ബിജെപി വിജയം ആവർത്തിച്ചു.വർഗീയ ശക്തികളുടെ വളർച്ച: ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി നയിക്കുന്ന വലതുപക്ഷ ശക്തികളുടെ വളർച്ച മതേതര-ജനാധിപത്യ വിശ്വാസികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഈ വെല്ലുവിളികളെ നേരിടാൻ മതേതര ശക്തികൾ ഒന്നിക്കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യാനും വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കാനും പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഉടൻ യോഗം ചേരുമെന്ന് പ്രസ്താവനയിൽ പറയുന്നു. വോട്ട് നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ച പാർട്ടി, ജനങ്ങളുടെ അവകാശങ്ങൾക്കും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
Story Summary: The CPIM Polit Bureau has reacted to the 2026 election results, stating that the LDF’s defeat in Kerala will be thoroughly examined. While respecting the people’s mandate, the PB expressed deep concern over the rise of BJP in West Bengal and Assam, as well as the emergence of TVK as a major force in Tamil Nadu.

