തുമകൂരു: കർണാടകയിലെ തുമകൂരുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 33 ഗ്രാമങ്ങളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തുമകൂരു താലൂക്കിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി (H5N1) മൂലമാണെന്ന് ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞതോടെയാണ് നടപടി.(H5N1 avian flu confirmed in peacock deaths in Karnataka’s Tumakuru, villages under surveillance)
ബൊമ്മനഹള്ളി, മച്ചേനഹള്ളി പ്രദേശങ്ങളിൽ ഏപ്രിൽ 16-നും 24-നും ഇടയിലാണ് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുത്ത വേനൽ ചൂടാണ് മരണകാരണമെന്ന് ആദ്യഘട്ടത്തിൽ കരുതിയിരുന്നെങ്കിലും, ജഡങ്ങളിൽ നിന്നുള്ള സാംപിളുകൾ പരിശോധിച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
മയിലുകൾ ചത്ത പ്രദേശത്തിന് ചുറ്റുമുള്ള 10 കിലോമീറ്റർ പരിധിയിലുള്ള 33 ഗ്രാമങ്ങളെ നിരീക്ഷണ വലയത്തിലാക്കി. രോഗം ബാധിച്ച മേഖലകളിൽ ഉടനടി അണുനാശിനി തളിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. നിയന്ത്രണമേഖലയിലേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകുന്നവരെയും അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

