സൂറിച്ച്: 2026-ലെ ലോകകപ്പിന്റെ ആവേശമുയരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഏറ്റവും ചിലവേറിയ ‘ഹോസ്പിറ്റാലിറ്റി’ ടിക്കറ്റുകൾ വിറ്റഴിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ഫിഫ (FIFA World Cup 2026 Luxury Tickets). ടൂർണമെന്റിലെ ആകെ 104 മത്സരങ്ങളിൽ 102 എണ്ണത്തിലും നിലവിൽ ലക്ഷ്വറി പാക്കേജുകൾ ലഭ്യമാണ്. മെക്സിക്കോ – ദക്ഷിണ കൊറിയ മത്സരത്തിനും സ്പെയിൻ കളിക്കുമെന്ന് കരുതുന്ന ഒരു നോക്കൗട്ട് മത്സരത്തിനും മാത്രമാണ് നിലവിൽ ടിക്കറ്റുകൾ തീർന്നിട്ടുള്ളത്.
ടിക്കറ്റ് വിൽപന വർദ്ധിപ്പിക്കുന്നതിനായി ഫിഫ അവതരിപ്പിച്ച പുതിയ വിഭാഗമാണിത്. മുമ്പ് ഒരു ഗ്രൂപ്പിന് മാത്രമായി വിറ്റിരുന്ന പ്രൈവറ്റ് സ്യൂട്ടുകളിലെ ഓരോ സീറ്റും ഇനി വ്യക്തിഗതമായി വാങ്ങാം. 650 ഡോളർ (ഏകദേശം 54,000 രൂപ) മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ലഘുഭക്ഷണം, പാനീയങ്ങൾ, സ്മരണികകൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിലെ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന് ഫിഫയും പങ്കാളിയായ ‘ഓൺ ലൊക്കേഷനും’ വിലയിരുത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് വിൽപന തന്ത്രങ്ങളിൽ മാറ്റം വരുത്തിയത്.
ടിക്കറ്റുകളുടെ ആവശ്യം അനുസരിച്ച് വിലയിൽ മാറ്റം വരുത്തുന്ന രീതിയാണ് ഫിഫ ഇത്തവണ പിന്തുടരുന്നത്. അൽഗോരിതങ്ങൾക്ക് പകരം ഉന്നത ഉദ്യോഗസ്ഥരാണ് ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത്. കൊളംബിയ – കോംഗോ, ഉറുഗ്വേ – സ്പെയിൻ തുടങ്ങിയ 10 മത്സരങ്ങളിലാണ് നിലവിൽ സ്യൂട്ട് എസ്സൻഷ്യൽസ് പാക്കേജ് ലഭ്യമാക്കിയിരിക്കുന്നത്. ഉറുഗ്വേ – സ്പെയിൻ മത്സരത്തിന്റെ സാധാരണ ടിക്കറ്റിന് പോലും 2,500 ഡോളറാണ് വില. ആരാധകർക്ക് തങ്ങളുടെ ടിക്കറ്റുകൾ തിരികെ വിൽക്കാനുള്ള പ്ലാറ്റ്‌ഫോമും ഫിഫ ഒരുക്കിയിട്ടുണ്ട്. ടൂർണമെന്റ് അടുക്കുമ്പോൾ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ അമേരിക്കയിലെ ഭൂരിഭാഗം ആരാധകരും കാത്തിരിപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള ടിക്കറ്റ് വിൽപന തങ്ങളുടെ ലക്ഷ്യത്തേക്കാൾ മുന്നിലാണെന്നും ഹോസ്പിറ്റാലിറ്റി പാക്കേജുകളിലും ഫിഫ സംതൃപ്തരാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
Summary: FIFA is intensifying efforts to sell luxury hospitality tickets for the 2026 World Cup as packages remain available for 102 out of 104 matches. A new “Suite Essentials” category has been introduced, allowing fans to purchase individual seats in private suites starting at $650, a service previously reserved for groups. This move follows a downward re-evaluation of projected revenue from high-end tickets. FIFA is using an “adaptive pricing” model to adjust costs based on demand and has maintained a resale platform for fans. Despite the push for luxury sales, FIFA insists overall ticket sales are exceeding expectations.

