പാലക്കാട്: കേരളത്തിൽ പെയ്ത വേനൽമഴ വൈദ്യുതി പ്രതിസന്ധിയിൽ വലിയ ആശ്വാസമായെന്നും ഇനി സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിംഗ് കുറഞ്ഞതായും ഓവർലോഡ് വരുമ്പോൾ മാത്രമുള്ള സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.(No more power cut in the state, Minister K Krishnankutty says summer rains have brought relief)
വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറുകളിൽ അര മണിക്കൂർ വരെ ലോഡ് ഷെഡിംഗ് കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമേയുള്ളൂ എന്നും കൂടംകുളം നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങിയത് ആശ്വാസമാണെന്നും കെഎസ്ഇബി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷവും ഡാമുകളിൽ ഉയർന്ന തോതിൽ വെള്ളം എത്തിയിട്ടും അത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന വിമർശനം ശക്തമാണ്. പത്ത് വർഷമായി വൈദ്യുതി സ്വയംപര്യാപ്തതയെക്കുറിച്ച് നടത്തിവന്ന അവകാശവാദങ്ങൾക്കിടെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വന്നത് വലിയ തിരിച്ചടിയായിരുന്നു.

