എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant has been tamed )
കഴിഞ്ഞ 16 വർഷമായി പാർത്ഥസാരഥി രാജുവിന്റെ ഉടമസ്ഥതയിലാണ്. നിലവിൽ പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിന് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നു ആനയെ. മുമ്പ് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നല്ലാതെ ഇത്രയും വലിയൊരു അക്രമം ആനയുടെ ഭാഗത്തുനിന്ന് ആദ്യമായാണ്. മരിച്ച വിഷ്ണു ആദ്യം ആനയെ പരിപാലിക്കാനാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറുകയായിരുന്നു. പാപ്പാന്റെ സഹായിയായും വിഷ്ണു പോകാറുണ്ട്, രാജു വ്യക്തമാക്കി.
കൊല്ലത്ത് നിന്നും ഉത്സവത്തിനായി എത്തിച്ച ആന ഇന്ന് രാവിലെ ഒൻപതരയോടെയാണ് വിരണ്ടത്. ആനയുടെ കൊമ്പിനേറ്റ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആന ആക്രമിച്ചത്. വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം പ്രദേശത്ത് താണ്ഡവമാടിയ ആന നിരവധി വാഹനങ്ങൾ കുത്തിമറിച്ചു. ഒടുവിൽ തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡും ആർആർടി സംഘവും ചേർന്ന് മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്. 11:30-ഓടെ ആനയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

