കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ ‘മയ്യനാട് പാർത്ഥസാരഥി’ എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.(An elephant that caused panic in Angamaly for over 2 hours, Lorry driver trampled to death)
കൊല്ലത്ത് നിന്നും ഉത്സവത്തിനായി എത്തിച്ചതാണ് മയ്യനാട് പാർത്ഥസാരഥിയെ. ആനയുടെ കൊമ്പിനേറ്റ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ആനയുടെ ചവിട്ടേറ്റ വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടാം പാപ്പാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇടഞ്ഞ ആന പ്രദേശത്തെ കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തകർത്തു. ജനവാസ മേഖലയിൽ ആന ഭീതി പടർത്തിയതോടെ തളയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ഒടുവിൽ വിദഗ്ധ സംഘം മയക്കുവെടി വെക്കുകയുമായിരുന്നു. മയക്കുവെടി ഏറ്റ ആന അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും ശാന്തനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

