തിരുവനന്തപുരം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Public activist Dijo Kappan passes away during treatment for accident )
പൗരാവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ തുടർന്നു വരികയായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിംഗിൽ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം കാറിലുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. കെ.എസ്.സിയിലൂടെയാണ് ഡിജോ കാപ്പൻ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും പൊതുവിഷയങ്ങളിൽ തന്റെ നിലപാടുകൾ ശക്തമായി തുടർന്നു.
സജീവ രാഷ്ട്രീയം വിട്ടശേഷം ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി പോരാടാനാണ് അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചത്. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന സ്ഥാപിച്ചു. ഗതാഗതം, വൈദ്യുതി മേഖലകളിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

