ഗാങ്ടോക്ക്: ഔദ്യോഗിക തിരക്കുകൾക്കിടയിലും സിക്കിമിലെ കുട്ടികൾക്കൊപ്പം ഫുട്ബോൾ മൈതാനത്ത് സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാങ്ടോക്കിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം പന്ത് തട്ടുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “മനോഹരമായ ഒരു ഗാങ്ടോക്ക് പ്രഭാതത്തിൽ സിക്കിമിലെ എന്റെ യുവ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ല” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.(PM Modi plays football with kids in Gangtok, offering a lighter moment)
സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി 4,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. സിക്കിമിന്റെ അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകൾക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.
നാംചി ജില്ലയിലെ യാംഗാംഗിൽ 100 കിടക്കകളുള്ള ആയുർവേദ ആശുപത്രിയും, എൻ.ഐ.ടി ദിയോരാലിയിൽ 30 കിടക്കകളുള്ള സംയോജിത സോവ റിഗ്പ ആശുപത്രിയും യാഥാർത്ഥ്യമാകും. ഗാങ്ടോക്ക് ജില്ലയിൽ ഹെലൻ ലെപ്ച മെഡിക്കൽ കോളേജിനും തുടക്കമാകും. സിക്കിം സർവകലാശാലയുടെ സ്ഥിരം കാമ്പസ്, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് എക്സലൻസ് എന്നിവയുടെ ഉദ്ഘാടനം നടന്നു. കൂടാതെ 160 സ്‌കൂളുകളിൽ ഐടി അധിഷ്ഠിത സൗകര്യങ്ങളും ഏർപ്പെടുത്തും.
ടീസ്ത നദിക്ക് കുറുകെ നിർമ്മിക്കുന്ന രണ്ട് സ്റ്റീൽ ആർച്ച് പാലങ്ങളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിച്ചു. ഗാങ്ടോക്കിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള പദ്ധതികളും ഇതോടൊപ്പം ലോഞ്ച് ചെയ്തു. കൈലാസ മാനസസരോവർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ യാത്രി നിവാസ് ഉദ്ഘാടനം ചെയ്തു. കർഷകരെ സഹായിക്കുന്നതിനായി ഐ.എഫ്.എഫ്.സി.ഒയുടെ ആഗ്രോ പ്രോസസിംഗ് പ്ലാന്റും പ്രവർത്തനമാരംഭിക്കും. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പാക്യോങ് ജില്ലയിൽ ഇൻഡോർ ക്രിക്കറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

