ആഗോള ടെക് ഭീമനായ ഒറാക്കിൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 20,000 മുതൽ 30,000 വരെ ജീവനക്കാർക്കാണ് ഈ പ്രഖ്യാപനത്തോടെ ജോലി നഷ്ടമായത് (Oracle Layoffs). ഇന്ത്യ, അമേരിക്ക, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിച്ചത്.
മുപ്പതിലധികം വർഷമായി കമ്പനിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന ജീവനക്കാരെപ്പോലും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഒറാക്കിളിലെ സീനിയർ സെക്യൂരിറ്റി പ്രൊഫഷണലായ നീന ലൂയിസ് ഇതിന് ഉദാഹരണമാണ്. കമ്പനിയുടെ ഇന്റേണൽ അൽഗോരിതം ഉപയോഗിച്ചാണ് പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നാണ് സൂചന. മെറ്റാ, മൈക്രോസോഫ്റ്റ്, ഡിസ്നി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ഒറാക്കിളും പിരിച്ചുവിടൽ പാത സ്വീകരിക്കുന്നത് എഐ നിക്ഷേപം വർദ്ധിപ്പിക്കാനാണെന്നാണ് വിലയിരുത്തൽ. മനുഷ്യപ്രയത്നം കുറച്ച് വർക്ക്ഫ്ലോകൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ലാഭം വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ ശ്രമം.
വൻകിട ഐടി കമ്പനികൾ നിയമനം മരവിപ്പിച്ചതോടെ പുതുതായി ജോലി തേടുന്നവർക്കും വിപണിയിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. എഐ ടൂളുകൾ വരുന്നതോടെ എൻട്രി ലെവൽ ജോലികൾ പൂർണ്ണമായും ഇല്ലാതാകുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാഭമുണ്ടാക്കുന്ന കമ്പനികൾ പോലും ജീവനക്കാരെ കുറയ്ക്കുന്നത് നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്ന വിമർശനം ഉയരുന്നുണ്ട്. ശമ്പള ചെലവ് കുറയുന്നത് ഓഹരി വിപണിയിൽ കമ്പനികൾക്ക് നേട്ടമുണ്ടാക്കുന്നുണ്ട്. ഭാവിയിൽ എഐ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഒറാക്കിൾ ഈ പുനർനിർമ്മാണം നടത്തുന്നത്. എന്നാൽ വർഷങ്ങളോളം കമ്പനിയെ വളർത്തിയ പ്രതിഭകളെ ഒഴിവാക്കുന്നത് ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Summary: Tech giant Oracle has announced a massive layoff, affecting an estimated 20,000 to 30,000 employees globally, including those in India. The cuts hit both entry-level and long-serving senior veterans, some with over 30 years of experience. This trend, also seen in Meta and Microsoft, is attributed to a shift toward Artificial Intelligence (AI) and automation to improve margins. The move has sparked a debate on job security as profitable firms restructure for an AI-first future.

