ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിയുമായി (എഎപി) അകന്നുനിൽക്കുന്ന രാജ്യസഭാ എംപി ഹർഭജൻ സിംഗിന് നൽകി വന്നിരുന്ന സുരക്ഷാ സംവിധാനങ്ങൾ ഭഗവന്ത് മാൻ സർക്കാർ റദ്ദാക്കി (Harbhajan Singh Security Withdrawn). ജലന്ധറിലെ വസതിയിൽ വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഔദ്യോഗിക വാഹനത്തെയും പഞ്ചാബ് സർക്കാർ തിരിച്ചുവിളിച്ചു. ഹർഭജൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ പ്രതികാര നടപടി.
സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഹർഭജന് സിആർപിഎഫ് (CRPF) സുരക്ഷ ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ വസതിക്ക് നേരെ എഎപി പ്രവർത്തകരുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി.
രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം ബിജെപിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഹർഭജനും ഉടൻ തന്നെ കാവി പാളയത്തിലെത്തുമെന്നാണ് സൂചന. എന്നാൽ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.പാർട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ജലന്ധറിലെ ഹർഭജന്റെ വീടിന് മുന്നിൽ എഎപി പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. വീടിന്റെ മതിലുകളിൽ ‘വഞ്ചകൻ’ എന്ന് കറുത്ത മഷി കൊണ്ട് എഴുതിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
പഞ്ചാബ് പോലീസിന്റെ പിന്മാറ്റവും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലും ഹർഭജൻ സിംഗിന്റെ ബിജെപി പ്രവേശനത്തിന് കൂടുതൽ കരുത്തുപകരുന്നതാണ്. എംപിമാരുടെ കൂട്ടരാജി എഎപിക്ക് ദേശീയ തലത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Story Summary: The Punjab government has withdrawn the security cover and official vehicle of AAP MP Harbhajan Singh amidst reports of him joining the BJP. Following this, the Central Government reportedly assigned CRPF personnel to ensure his security. This move comes after AAP workers staged protests at his Jalandhar residence, labelling him a traitor. While Raghav Chadha has already shifted sides, Harbhajan’s official entry into the BJP is expected soon.

