ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിലെ ഖുറുഷ്കുലിൽ കാണാതായ ക്ഷേത്ര പുരോഹിതന്റെ മൃതദേഹം വനപ്രദേശത്ത് കണ്ടെത്തി. പുർബോ ഹംസർ ഡെയ്‌ൽ മേഖലയിലെ ഷോർ ഘോണ നാഗപഞ്ചമി ക്ഷേത്രത്തിലെ ‘സെബായത്’ ആയ നയൻ ദാസ് ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തെ കാണാതായത്.(Missing for 3 days, Body of temple priest found hanging from tree in hilly region in Bangladesh)
ബുധനാഴ്ച ഉച്ചകഴിഞ്ഞ് സമീപത്തെ വിജനമായ മലയോര മേഖലയിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നും ഭാഗികമായി ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഏപ്രിൽ 19-നാണ് ഇദ്ദേഹത്തെ കാണാതായത്. ചട്ടഗ്രാം ജില്ലയിലെ സത്കാനിയ സ്വദേശിയാണ് ഇദ്ദേഹം.
ഏപ്രിൽ 19-ന് രാത്രി തിരിച്ചറിയാത്ത രണ്ട് പേർ വീട്ടിലെത്തി നയൻ ദാസിനെ കൂട്ടി കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. തിരച്ചിലിനിടയിൽ വനപ്രദേശത്ത് നിന്ന് ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഭാര്യ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

