വിരുദുനഗർ: വനജ ഫയർ വർക്ക്സ് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ഉടമകളായ ഈശ്വരിയും ഭർത്താവ് മുത്തുമാണിക്യവും കോടതിയിൽ കീഴടങ്ങി. 25 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നാലെ പോലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അപകടത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.(Virudhunagar blast, Absconding owners have surrendered )
ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്വമേധയാ ഇടപെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, എം. ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകി.
ദുരന്തത്തിൽ കോടതി നേരിട്ട് ഇടപെടണമെന്ന അഭിഭാഷകൻ ആർ. കരുണാനിധിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു.

