വിരുദുനഗർ: 25 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് തമിഴ്നാട് സർക്കാർ സസ്പെൻഡ് ചെയ്തു. ഒളിവിൽ പോയ പടക്കശാല ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരെ കണ്ടെത്താൻ തമിഴ്നാട് പോലീസിന്റെ നാല് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.(Virudhunagar blast, Fireworks factory’s license suspended)
സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം.
നിലവിൽ 5 ലക്ഷം രൂപയും 50,000 രൂപ അധിക സഹായവും നൽകാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കൂടാതെ, ഫാക്ടറി ഉടമകളുടെ അസോസിയേഷനിൽ നിന്ന് 4 ലക്ഷം രൂപ കൂടി വാങ്ങി നൽകാമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.
ഇന്നലെ രാത്രിയോടെ 14 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. എട്ടുപേരുടെ മൃതദേഹങ്ങൾ ഇപ്പോഴും വിരുദുനഗർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ തുടരുകയാണ്. ധനസഹായം സംബന്ധിച്ച അന്തിമ തീരുമാനം വന്നാൽ ഇവരുടെ സംസ്കാര ചടങ്ങുകളും ഇന്ന് തന്നെ നടക്കും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

