ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ പോര് ശക്തമാകുന്നു. ബിജെപിയുടെ പ്രചാരണങ്ങളെ നേരിടാൻ ലക്ഷ്യമിട്ട് രാജ്യത്തെ 29 പ്രധാന നഗരങ്ങളിൽ കോൺഗ്രസ് വനിതാ നേതാക്കളും വക്താക്കളും ഇന്ന് വാർത്താസമ്മേളനം നടത്തും.(Women’s reservation, Congress to hold press conferences in 29 cities today)
വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നാണ് കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെടുന്നത്. സംവരണത്തിനുള്ളിൽ ഒബിസി വിഭാഗങ്ങൾക്കായി പ്രത്യേക ക്വാട്ട ഉറപ്പാക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. സംവരണം നടപ്പിലാക്കുന്നതിനായി മണ്ഡല പുനർനിർണ്ണയവും സെൻസസും പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയക്കുന്ന ക്യാമ്പയിനും ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. സ്ത്രീകളെ അണിനിരത്തി വൻ ജനകീയ പരിപാടികളാണ് വരും ദിവസങ്ങളിൽ ബിജെപി ആസൂത്രണം ചെയ്യുന്നത്.

