ചെന്നൈ: പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായും ബംഗാളിൽ ആദ്യഘട്ടമായുമാണ് ജനവിധി തേടുന്നത്.(Election excitement at its peak, Campaigning in West Bengal and Tamil Nadu ends today)
ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിവസം കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വൻ റാലികൾ നടക്കും. തൃണമൂൽ കോൺഗ്രസ് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരുവിൽ ഇറങ്ങി ‘ജാൽമുരി’ കഴിച്ചത് വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. പട്ടിക പുതുക്കിയതോടെ 3.22 ലക്ഷം പുതിയ വോട്ടർമാരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കും. ഡിഎംകെ സഖ്യം, എഐഎഡിഎംകെ-എൻഡിഎ സഖ്യം, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. വോട്ടിനായി പണം നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തമിഴ്‌നാട്ടിൽ ഇതുവരെ 1212.74 കോടി രൂപയുടെ പണവും സമ്മാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു.

