കോഴിക്കോട്: വടകര സ്വദേശി വിഷ്ണുവിനെ കുടുക്കിയ ലോൺ ആപ്പ് ഭീഷണിക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ‘എംപോക്കറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിഷ്ണു വായ്പയെടുത്തത്. എടുത്ത തുകയേക്കാൾ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് യുവാവിനെ നാടുവിടാൻ പ്രേരിപ്പിച്ചത്.(Loan app fraud, Police say Vishnu was framed by a North Indian fraud gang )
ലോൺ എടുത്ത തുകയ്ക്ക് പുറമെ പലിശയും പിഴയുമായി 22,000 രൂപ വിഷ്ണു ആപ്പിലേക്ക് തിരിച്ചടച്ചു. എന്നാൽ വീണ്ടും വൻതുക ആവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ ഭീഷണി. പണം നൽകാൻ വൈകിയതോടെ വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് കാണിച്ച് സംഘം മാനസികമായി പീഡിപ്പിച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
നാടുവിട്ട സമയത്ത് വിഷ്ണുവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ബ്ലേഡ് മാഫിയ ഭീഷണിയും പോലീസ് അന്വേഷിക്കും. വിഷ്ണുവിനെ പയ്യന്നൂരിൽ നിന്നാണ് കണ്ടെത്തിയത്.

