ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർധനവ് രേഖപ്പെടുത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇരുരാജ്യങ്ങളും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.(Strait of Hormuz closed again, Oil prices soar in international markets)
വെള്ളിയാഴ്ച വിപണിയിൽ വില ഇടിഞ്ഞെങ്കിലും ഇന്ന് വിപണി തുറന്നപ്പോൾ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബ്രെന്റ് ക്രൂഡ് ബാരലിന് 6.11 ഡോളർ (6.76%) വർധിച്ച് 96.49 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 6.53 ഡോളർ (7.79%) ഉയർന്ന് 90.38 ഡോളറിലെത്തി.
തങ്ങളുടെ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന് മറുപടിയായി രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ വ്യക്തമാക്കി. ഇറാന് നേരെ വീണ്ടും വ്യോമാക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്.

