തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന ‘വാട്ടർ പോണ്ടിംഗ് ടെസ്റ്റ്’ നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ വെള്ളം കിനിഞ്ഞ ഭാഗങ്ങൾ എഞ്ചിനീയർമാർ മാർക്ക് ചെയ്തതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു.(The engineers themselves marked that part, Minister K Rajan about Wayanad township )
രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം അടയാളപ്പെടുത്തിയത്. മാധ്യമങ്ങൾ വിള്ളലായി കാണിച്ചത് ഈ വരകളാണ്. ഇത് വിള്ളലല്ലെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനുമാണ് താൻ നേരിട്ട് പരിശോധന നടത്തിയത്.
ചൂരൽമലക്കാർക്ക് ഞാൻ വെറും ഒരു മന്ത്രിയല്ല, വീട്ടുകാരൻ തന്നെയാണ്. ദന്തഗോപുരത്തിൽ ഇരുന്നല്ല ഒന്നും ചെയ്യുന്നത്. നിർമ്മാണത്തിലെ കൃത്യത ഉറപ്പാക്കേണ്ടത് തന്റെ കടമയാണ്, മന്ത്രി പറഞ്ഞു. ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പരാതി ഉന്നയിച്ചയാൾക്കെതിരെ സൈബർ ആക്രമണം നടത്തരുത്. ഒരു ദുരന്തബാധിതന്റെ വാക്കുകളെ ആ അർത്ഥത്തിൽ തന്നെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

