കണ്ണൂർ: തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതുൽ തന്റെ ഭാഗം വ്യക്തമാക്കിയത്. സൗഹൃദമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(This has gone a bit too far, KSU Kannur district president responds after sexual assault case)
മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം നിരന്തരമായ ഭീഷണികൾ നേരിടുകയാണെന്ന് അതുൽ ആരോപിക്കുന്നു. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളെയും ഇടപെടലുകളെയും ഇപ്പോൾ മറ്റ് രീതിയിൽ വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ചീറ്റ് ചെയ്യാനോ അപമാനിക്കാനോ ഉള്ള ഉദ്ദേശത്തോടെ പ്രവർത്തിച്ചിട്ടില്ല. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ബോധ്യമുണ്ടെന്നും അതുൽ കുറിപ്പിൽ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളും കോടതിയിൽ ഹാജരാക്കും. പൊതുപ്രവർത്തനം കൊണ്ട് വ്യക്തിപരമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും കടബാധ്യതകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് അതുൽ പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്നെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

