കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ സമ്മർദ്ദമാണെന്ന് കോളേജ് മാനേജ്‌മെന്റ്. കോളേജിനുള്ളിൽ ജാതി വിവേചനം ഉണ്ടായിരുന്നെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എം ഡി വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു.(College management offers explanation for Nitin Raj’s death, says it’s due to loan app threat)
നിതിൻ രാജ് തന്റെ സഹോദരീ ഭർത്താവിന് വേണ്ടിയാണ് ഓൺലൈൻ ആപ്പ് വഴി വായ്പ എടുത്തത്. ഇതിന്റെ റഫറൻസ് നമ്പറായി കോളേജിലെ ഒരു അധ്യാപികയുടെ നമ്പറാണ് നൽകിയിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അധ്യാപികയ്ക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് മാനേജ്‌മെന്റ് പറയുന്നു.
കോളേജിന് പുറത്ത് നിതിൻ ചില പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നതായും ആ സമയത്തെല്ലാം കോളേജ് അധികൃതർ നിതിനെ സഹായിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അവകാശപ്പെട്ടു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകിയാണ് രക്ഷിതാക്കൾ മുൻപ് നിതിനെ വീട്ടിലേക്ക് കൊണ്ടുപോയത്. അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നിതിൻ തിരികെ കോളേജിലെത്തിയത്.
പ്രിൻസിപ്പലിന്റെ ചേംബറിൽ വെച്ച് നിതിനോട് അധ്യാപകർ സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ മാനേജ്‌മെന്റ് പുറത്തുവിട്ടു. ഒരാൾക്കെതിരെയും നിതിൻ പരാതി നൽകിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. നിതിൻ രാജിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നു. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ഗുരുതരമായ ക്ഷതമാണ് മരണകാരണം. നിതിനെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് നേരിയ തോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോളേജിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കി.

