ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾ പുരോഗമിക്കെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് അഖിലേഷ് യാദവ് എംപി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുമാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(How many states have BJP women CMs, Akhilesh Yadav with sharp questions
വർഷങ്ങളായി വൈകിപ്പിച്ച ബില്ലിന് ഇപ്പോൾ ഇത്ര തിടുക്കം കാണിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. സമാജ്‌വാദി പാർട്ടി എന്നും സ്ത്രീകൾക്ക് സംഘടനയിൽ ഉചിതമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ബിജെപിയെപ്പോലെ രാഷ്ട്രീയ നാടകമല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം പാർട്ടിയുടെ പ്രധാന അജണ്ടയാണെന്നും എന്നാൽ അത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമായി മാറരുതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കാനും സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നടപ്പിലാക്കാനുമുള്ള നീക്കത്തെയാണ് പ്രതിപക്ഷം പ്രധാനമായും എതിർക്കുന്നത്. വനിതാ സംവരണത്തെ സഖ്യം എതിർക്കുന്നില്ല. എന്നാൽ ഡീലിമിറ്റേഷനിലൂടെയുള്ള സീറ്റ് വർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന വോട്ടെടുപ്പിൽ ഡീലിമിറ്റേഷൻ വ്യവസ്ഥകൾക്കെതിരെ വോട്ട് ചെയ്യാൻ ഇന്ത്യ സഖ്യകക്ഷികളുടെ യോഗത്തിൽ തീരുമാനമായി.

