ബീജിംഗ്: സാധാരണ വയറുവേദനയുമായി ആശുപത്രിയിലെത്തിയ ചൈനീസ് യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 20 വർഷം മുൻപ് അയാൾ വിഴുങ്ങിയ തെർമോമീറ്റർ (Chinese Man Swallowed Thermometer). ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷൗ സ്വദേശിയായ 32-കാരനായ വാങ്ങിന്റെ വയറ്റിൽ നിന്നാണ് ഈ വിദേശ വസ്തു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
തന്റെ 12-ാം വയസ്സിൽ അബദ്ധത്തിൽ ഒരു തെർമോമീറ്റർ വിഴുങ്ങിയ കാര്യം വാങ്ങ് ഓർക്കുന്നത്. എന്നാൽ പേടി കാരണം അന്ന് മാതാപിതാക്കളോട് ഇത് പറഞ്ഞില്ല. അക്കാലത്ത് പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെടാതിരുന്നതിനാൽ വാങ്ങ് ഈ സംഭവം പൂർണ്ണമായും മറന്നുപോയി. എന്നാൽ വർഷങ്ങൾക്ക് ശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ സ്കാനിംഗിലാണ് ചെറുകുടലിൽ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അതീവ അപകടകരമായ അവസ്ഥയിലായിരുന്നു വാങ്ങ് എന്ന് ഡോക്ടർമാർ പറഞ്ഞു. തെർമോമീറ്ററിന്റെ കൂർത്ത ഭാഗം കുടലിന്റെ ഭിത്തിയിൽ അമർന്നിരിക്കുകയായിരുന്നു. ഇത് പൊട്ടി രക്തസ്രാവം ഉണ്ടാകാനോ അല്ലെങ്കിൽ അതിലെ മെർക്കുറി ശരീരത്തിനുള്ളിൽ പടരാനോ ഉള്ള സാധ്യത വളരെ കൂടുതലായിരുന്നു. വെൻഷൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ വെറും 20 മിനിറ്റ് നീണ്ട അതിസങ്കീർണ്ണമായ എൻഡോസ്കോപ്പി പ്രക്രിയയിലൂടെ തെർമോമീറ്റർ പുറത്തെടുത്തു. പുറത്തെടുത്തപ്പോൾ തെർമോമീറ്ററിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ലെങ്കിലും അതിലെ അടയാളങ്ങൾ മാഞ്ഞുപോയിരുന്നു. അബദ്ധത്തിൽ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങിയാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ പരീക്ഷിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

