ബംഗളൂരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി സഹപാഠിയെ വ്യാജ തോക്ക് കാണിച്ച് തട്ടിക്കൊണ്ടുപോയ നാല് കോളേജ് വിദ്യാർത്ഥികളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു (Bengaluru Student Kidnapping Case). ബംഗളൂരു ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ കേരളം, ബീഹാർ, ജാർഖണ്ഡ്, ബംഗളൂരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മൊഹന്തി എന്ന വിദ്യാർത്ഥിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
ഹോസ്റ്റലിൽ നിന്ന് പുറത്തെത്തിച്ച മൊഹന്തിയെ വ്യാജ മെറ്റൽ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പ്രതികളിലൊരാളുടെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മൊഹന്തിയുടെ സുഹൃത്തുക്കളെ വിളിച്ച് 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്തുക്കൾ ആദ്യം 10,000 രൂപ കൈമാറിയെങ്കിലും സംശയം തോന്നിയ അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ പിടികൂടുകയും മൊഹന്തിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികൾ മുൻപും പല വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളവരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു സംഘമായി പ്രവർത്തിച്ചിരുന്ന ഇവർ ആഡംബര ജീവിതത്തിനായാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ, വ്യാജ തോക്ക്, കത്തി എന്നിവ പോലീസ് പിടിച്ചെടുത്തു.
Summary: Four students from Jain University in Bengaluru, including one from Kerala, were arrested for kidnapping their classmate to fund a lavish lifestyle. The group used a fake gun and a knife to abduct an Odisha native, later demanding a ransom of Rs 50,000 from his friends. Police rescued the victim after being alerted by his friends and tracking the suspects’ mobile location. Investigations revealed the accused were habitual offenders who had previously threatened other students.

