ബെംഗളൂരു: 28 വയസ്സുകാരനായ ജിം ട്രെയിനർ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. സ്റ്റേറ്റ് ലെവൽ ഫിറ്റ്‌നസ് ട്രെയിനറായ ദിലീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിവാഹിതയായ ഒരു യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി ദിലീപിന്റെ കുടുംബം രംഗത്തെത്തി.(Gym trainer commits suicide in Bengaluru, Family alleges blackmailing of married woman)
രാത്രി വൈകി വീട്ടിലെത്തിയ ദിലീപ് തന്റെ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ദിലീപിന്റെ സഹോദരിക്ക് യുവതിയിൽ നിന്ന് ഇൻസ്റ്റഗ്രാം സന്ദേശം ലഭിച്ചതോടെയാണ് ദുരന്തവാർത്ത പുറംലോകമറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ മുറി തുറന്ന് പരിശോധിച്ചപ്പോൾ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജിമ്മിൽ വെച്ച് പരിചയപ്പെട്ട 42 വയസ്സുകാരിയായ വിവാഹിതയുമായി ദിലീപിന് സൗഹൃദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ ബന്ധം പിന്നീട് വളരുകയും യുവതി ദിലീപിനെ പണത്തിനും സ്വത്തിനും വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയും ചെയ്തുവെന്നാണ് ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് പോലീസ് ഇടപെട്ടിരുന്നു. അന്ന് യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതായിരുന്നു. എന്നാൽ അതിനുശേഷവും യുവതി ദിലീപിനെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരന്തരമായ മാനസിക പീഡനമാണ് ദിലീപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

