ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ ഭഗീരഥ് മരണത്തിന് കീഴടങ്ങി (Madhya Pradesh Borehole Rescue Ujjain). വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ വീണ കുട്ടിയെ വെള്ളിയാഴ്ചയാണ് പുറത്തെടുത്തത്. 23 മണിക്കൂർ നീണ്ട അതിതീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. ഝലാരിയ ഗ്രാമത്തിൽ ആടുകളെ മേയിക്കുന്നതിനിടെ കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ കുട്ടി അബദ്ധത്തിൽ അകപ്പെടുകയായിരുന്നു. ഏകദേശം 60-65 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തി. 40 അടി താഴ്ചയിൽ വലിയ പാറകൾ കണ്ടതിനെത്തുടർന്ന് ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഡ്രില്ലിംഗ് മെഷീനുകൾ എത്തിക്കേണ്ടി വന്നു. കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കുകയും ഓക്സിജൻ നൽകുകയും ചെയ്തിരുന്നുവെങ്കിലും പുറത്തെടുക്കുമ്പോൾ കുട്ടി പ്രതികരണശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. മൂന്ന് ദിവസം മുൻപ് മാത്രം പ്രദേശത്തെത്തിയ കുടുംബത്തിന് ഈ ദുരന്തം തീരാവേദനയായി മാറി.
Summary: A two-and-a-half-year-old boy named Bhagirath died after falling into a borehole in Ujjain, Madhya Pradesh. Despite a 23-hour intense rescue operation by NDRF and SDRF teams, the child could not be saved. The rocky terrain posed significant challenges, requiring special drilling machines from Bhopal and Indore. The child was stuck at a depth of 60-65 feet and was declared dead upon reaching the hospital.

