ഇസ്ലാമാബാദ്: ഇസ്രായേലിനെതിരെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ വിവാദ പരാമർശങ്ങൾ ആഗോളതലത്തിൽ വലിയ നയതന്ത്ര തർക്കത്തിന് വഴിവെച്ചു. ഇസ്രായേലിന്റെ ലെബനൻ സൈനിക നടപടിയെ വിമർശിച്ചുകൊണ്ട് ഖ്വാജ ആസിഫ് പങ്കുവെച്ച പോസ്റ്റുകളാണ് വിവാദമായത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹം പിന്നീട് ഈ പോസ്റ്റുകൾ പിൻവലിച്ചു.(Controversial remark against Israel, Pak minister’s Post finally removed)
പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങളെ ‘അങ്ങേയറ്റം അപകീർത്തികരം’ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അംഗീകരിക്കാനാവില്ല. സമാധാന ചർച്ചകളിൽ നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ഇസ്രായേൽ വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥ പദവിയെ ഇസ്രായേൽ തള്ളിക്കളഞ്ഞു. തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അറിയാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇപ്പോൾ നീക്കം ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ഇസ്രായേലിനെ “മനുഷ്യരാശിയുടെ ശാപം” എന്നും “തിന്മ” എന്നുമാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കുന്നതിനായി പലസ്തീൻ മണ്ണിൽ സൃഷ്ടിച്ച ഈ ‘ക്യാൻസർ’ തുല്യമായ രാജ്യം നശിക്കണമെന്നും അദ്ദേഹം കുറിച്ചു. ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലെബനനിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും ഗാസയ്ക്കും ഇറാന്റെയും പിന്നാലെ ലെബനനിലും നിരപരാധികളെ കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ വിവാദം ഉടലെടുത്തിരിക്കുന്നത്.

