പൂനെ : നാസിക്കിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ ഭീഷണിപ്പെടുത്തി കെണിയിൽ പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു (Nashik IT Firm Abuse Case). കമ്പനി ഉടമയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് ഈ ക്രൂരകൃത്യങ്ങൾ ആസൂത്രണം ചെയ്തത്.ജോലിക്ക് ചേരുന്ന യുവതികളുടെ വിശ്വാസം നേടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ടീം ബിൽഡിംഗ് ആക്ടിവിറ്റികൾ എന്ന വ്യാജേന ഇവരെ പാർട്ടിക്ക് കൊണ്ടുപോവുകയും പാനീയങ്ങളിൽ മയക്കുമരുന്ന് കലർത്തി നൽകി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യും.
പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ശേഷം, അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ വീണ്ടും ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ജോലിയിൽ നിന്ന് പിരിഞ്ഞുപോകാതിരിക്കാൻ ഇവരുടെ സർട്ടിഫിക്കറ്റുകളും കമ്പനി പിടിച്ചുവെച്ചിരുന്നു.
ഓഫീസ് മുറികളിലും റെസ്റ്റ് റൂമുകളിലും രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. നൂറുകണക്കിന് അശ്ലീല വീഡിയോകൾ ഇത്തരത്തിൽ ഇവർ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. മുഖ്യപ്രതിയായ കമ്പനി ഉടമയെയും ഇയാൾക്ക് ഒത്താശ ചെയ്ത മറ്റൊരു മാനേജറെയും പോലീസ് പിടികൂടി. ഇവർക്കെതിരെ ബലാത്സംഗം, ബ്ലാക്ക്മെയിലിംഗ്, ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്.
പുറത്തുപറയാൻ മടിക്കുന്ന കൂടുതൽ പെൺകുട്ടികൾ ഈ കെണിയിൽ വീണിട്ടുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. നാസിക്കിലെ മറ്റ് ഐടി സ്ഥാപനങ്ങളിലും സമാനമായ പരിശോധനകൾ നടത്താൻ പോലീസ് തീരുമാനിച്ചു.

