ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.(New toll rules on national highways from today, If you don’t have a FASTag, you have to pay through UPI)
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണമടയ്ക്കാൻ സാധിക്കൂ. ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വാലിഡായ ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുന്നവരിൽ നിന്നും യഥാർത്ഥ ടോൾ നിരക്കിന്റെ ഒന്നേകാൽ (1.25) മടങ്ങ് തുക പിഴയായി ഈടാക്കും. തുക അടച്ചാൽ മാത്രമേ ടോൾ ഗേറ്റ് തുറന്നു നൽകൂ.
ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾ ഹൈവേയിൽ നിന്ന് മാറ്റിയിടാൻ അധികൃതർക്ക് നിയമപരമായ അധികാരം നൽകിയിട്ടുണ്ട്. ദേശീയപാതകളിലെ നീണ്ട ക്യൂ ഒഴിവാക്കി യാത്ര സുഗമമാക്കുകയാണ് ഈ പരിഷ്കാരം കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിൽ ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം 50 ലക്ഷം കടന്നിട്ടുണ്ട്.

