ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയെ (15) കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ കാണാതായിട്ട് ഇപ്പോൾ 60 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ ചെങ്കുത്തായ മലയിടുക്കുകളിലും വനമേഖലയിലും കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന.(The search for the missing Malayali girl in Chikkamagaluru will continue today)
പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങുന്ന നൂറിലധികം അംഗങ്ങളുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. വിവിധ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മകളെ കണ്ടെത്തുന്നത് വരെ ചിക്കമഗളൂരുവിൽ തന്നെ തുടരാനാണ് മാതാപിതാക്കളുടെ തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമെത്തിയ ശ്രീനന്ദയെ ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കാണാതാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ കുട്ടി അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

