വയനാട് : പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ച് പിടികൂടിയ പുലിയെ കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിക്ക് ഗുരുതരമായ പരിക്കേറ്റതായും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും വനംവകുപ്പ് സ്ഥിരീകരിച്ചു.(The leopard that caused panic in the residential area of Wayanad died)
പ്രദേശവാസിയായ വാസുദേവൻ നായരുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. ഇതോടെയാണ് പ്രദേശത്ത് ഭീതി പടർന്നതും വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയതും.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ നീക്കത്തിനൊടുവിൽ വല ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കീഴ്പ്പെടുത്തിയത്. പിടികൂടുമ്പോൾ തന്നെ പുലി അതീവ അവശ നിലയിലായിരുന്നു. പുലിയുടെ ജഡം വെറ്ററിനറി ഡോക്ടർ വിശദമായി പരിശോധിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

