തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിക്കാനായി നിയമോപദേശവും തേടിയിട്ടുണ്ട്.(Love Jihad remark, Election Commission seeks report against PK Krishna Das )
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിലാണ് കൃഷ്ണദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്. എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കാൻ ഇരുമുന്നണികളും സഹായിക്കുമെന്ന കൃഷ്ണദാസിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൃഷ്ണദാസിന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ തള്ളിക്കളഞ്ഞത് ശ്രദ്ധേയമായി. അങ്ങനെയൊരു അഭിപ്രായം പാർട്ടിക്ക് ഇല്ലെന്നും പ്രകടന പത്രികയിൽ അത്തരമൊരു കാര്യത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

