ടെഹ്‌റാൻ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖാദേമി കൊല്ലപ്പെട്ടു. പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. എന്നാൽ സംഭവം നടന്ന കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.(IRGC Intelligence Chief Majid Khademi Killed In US-Israeli Strikes)
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നിർണ്ണായക വാർത്ത പുറത്തുവരുന്നത്. ഐ.ആർ.ജി.സി ഇന്റലിജൻസ് ഓർഗനൈസേഷന്റെ കരുത്തനായ മേധാവി മേജർ ജനറൽ മജീദ് ഖാദേമി, അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ ഇന്ന് പുലർച്ചെ നടത്തിയ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി എന്ന് ഐ.ആർ.ജി.സി തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇറാന്റെ സുരക്ഷാ-ഇന്റലിജൻസ് മേഖലകളിൽ ഖാദേമി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഐ.ആർ.ജി.സി അനുസ്മരിച്ചു. വിപ്ലവത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിൽ അദ്ദേഹം പുലർത്തിയ അർപ്പണബോധവും ധൈര്യവും എടുത്തുപറയേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ സൈനിക നേതൃത്വത്തിന് ഏറ്റ കനത്ത പ്രഹരമായാണ് മജീദ് ഖാദേമിയുടെ മരണം വിലയിരുത്തപ്പെടുന്നത്.

