ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്ത്. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി ഇറാനെതിരെ ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.(America has not been able to do anything for 47 years, Iranian representative)
യുദ്ധം ഇതിനകം തന്നെ ജയിച്ചുകഴിഞ്ഞു എന്ന ട്രംപിന്റെ പ്രസ്താവനയെ ഇലാഹി തള്ളിക്കളഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷ്യം കാണാമെന്ന് കരുതി യുദ്ധത്തിനിറങ്ങിയവർക്ക് ഒരു മാസം പിന്നിട്ടിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ നിലപാടുകൾ തെരുവുകളിലും യുദ്ധക്കളത്തിലും തെളിയിക്കാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ യുദ്ധം ആരംഭിച്ചത് അമേരിക്കയുടെ വലിയ തെറ്റാണെന്നും അത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘർഷം ലഘൂകരിക്കുന്നതിന് നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്ന് ഇലാഹി ഊന്നിപ്പറഞ്ഞു. ഇന്ത്യൻ നയതന്ത്രം ലോകത്തിന് മാതൃകയാണ്. സമാധാന ശ്രമങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ യുദ്ധം ഇറാനെതിരെ മാത്രമല്ല, മറിച്ച് എല്ലാ മനുഷ്യർക്കും ലോകത്തിനും എതിരാണ്. യുദ്ധം കാരണം വിവിധ രാജ്യങ്ങളിലെ സാധാരണ ജനങ്ങൾ വലിയ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇലാഹി ഓർമ്മിപ്പിച്ചു.

