ടെഹ്‌റാൻ: ഇറാന്റെ മണ്ണിൽ തകർന്നു വീണ തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ അവ ബോംബിട്ട് തകർത്ത് അമേരിക്ക. ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ തകർന്നു വീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് അമേരിക്കൻ സൈന്യം തന്നെ സ്ഫോടനത്തിലൂടെ നശിപ്പിച്ചത്.(Military secrets are more important than money, America bombs its own fighter jets on Iranian soil)
ഇറാൻ സൈന്യം വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാനുള്ള അതിസാഹസികമായ ശ്രമത്തിനിടെയാണ് നൂറ് മില്യൺ ഡോളറിലധികം (830 കോടി രൂപ) വിലമതിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്ക് സ്വയം തകർക്കേണ്ടി വന്നത്. വിമാനങ്ങളിലെ അതീവ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങളും നാവിഗേഷൻ സാങ്കേതികവിദ്യകളും ഇറാന്റെ കൈകളിൽ എത്താതിരിക്കാനാണ് ഈ നടപടി. പണത്തേക്കാൾ പ്രാധാന്യം സാങ്കേതികവിദ്യ സംരക്ഷിക്കുന്നതിനാണ് എന്ന സൈനിക പ്രോട്ടോക്കോൾ ആണ് ഇവിടെ പാലിക്കപ്പെട്ടത്.
പൈലറ്റുമാരെ രക്ഷിക്കാൻ അയച്ച സ്പെഷ്യൽ ഓപ്പറേഷൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും എം.എച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററിനും മരുഭൂമിയിലെ മണലിൽ താൽക്കാലിക ലാൻഡിംഗിനിടെ സാങ്കേതിക തകരാറുകൾ സംഭവിച്ചു. ഇറാൻ സൈന്യം തൊട്ടടുത്തെത്തിയതോടെ ഈ വിമാനങ്ങളും സ്ഫോടനത്തിലൂടെ തകർക്കാൻ കമാൻഡർമാർ ഉത്തരവിടുകയായിരുന്നു. പണ്ട് അബോട്ടാബാദിൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തിലും സമാനമായ രീതിയിൽ അമേരിക്ക സ്വന്തം ഹെലികോപ്റ്റർ തകർത്തിരുന്നു.
പൈലറ്റുമാരെ രക്ഷപ്പെടുത്താൻ അമേരിക്ക സൈനിക നീക്കത്തിനൊപ്പം ബുദ്ധിപരമായ തന്ത്രങ്ങളും പ്രയോഗിച്ചു. പരിക്കേറ്റ ഒരു പൈലറ്റിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റായ കേണലിനെ കണ്ടെത്താൻ സമയമെടുത്തു. രണ്ടാമത്തെ പൈലറ്റിനെ തങ്ങൾ കണ്ടെത്തിയെന്നും അവിടെനിന്ന് മാറ്റിയെന്നും സി.ഐ.എ ഇറാനിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് ഇറാൻ സേനയെ ആശയക്കുഴപ്പത്തിലാക്കാനും പൈലറ്റിനെ സുരക്ഷിതമായി കണ്ടെത്താനും സഹായിച്ചു. അമേരിക്കയുടെ ദൗത്യം പരാജയപ്പെട്ടുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.

