ജെറുസലേം: ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലെ അമേരിക്കൻ സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോൺ വഴിയാണ് നെതന്യാഹു ട്രംപിനെ അഭിനന്ദനമറിയിച്ചത്.(Deeply proud, Netanyahu congratulates Trump for rescuing American soldier)
ദൗത്യത്തിൽ ഇസ്രായേൽ നൽകിയ സഹായത്തിന് ട്രംപ് നന്ദി അറിയിച്ചതായി നെതന്യാഹു തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ പ്രസിഡന്റ് ട്രംപിനെ താൻ അഭിനന്ദിച്ചു. ഇസ്രായേൽ നൽകിയ സഹായത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. യുദ്ധക്കളത്തിലും പുറത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അഭൂതപൂർവമാണെന്നതിൽ താൻ അഭിമാനിക്കുന്നു. ധീരനായ ഒരു അമേരിക്കൻ പോരാളിയെ രക്ഷിക്കുന്നതിൽ പങ്കുചേരാൻ ഇസ്രായേലിന് സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ് എന്ന് നെതന്യാഹു കുറിച്ചു.
ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായ രണ്ടാമത്തെ സൈനികനായി ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് അമേരിക്കൻ സേന ഇറാന്റെ മണ്ണിൽ കടന്ന് വൻ ദൗത്യം പൂർത്തിയാക്കിയത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലിന്റെ സഹായം ലഭിച്ചിരുന്നു എന്ന സൂചനയാണ് നെതന്യാഹുവിന്റെ വാക്കുകൾ നൽകുന്നത്.

